ഷെല്ലിയെത്തേടി ഭാഗ്യം നായത്തോട്ടെത്തി.

p p shelly

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ “ഭാഗ്യനിധി” ലോട്ടറിയുടെ ഒന്നാം സമ്മാനമായ 40 ലക്ഷം രൂപയും ഇന്നോവ കാറും നായത്തോട് പറവട്ടി പി പി ഷെല്ലിക്ക് ലഭിച്ചു. നായത്തോട് വളാഞ്ചേരി തോമസിന്റെ കൈയില്‍ നിന്നാണ്‌ ഷെല്ലി ടിക്കറ്റെടുത്തത്. നായത്തോട് കവലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ഷെല്ലി എയര്‍പോര്‍ട്ടില്‍ ഓട്ടം വന്നപ്പോഴാണ്‌ ടിക്കറ്റെടുത്തത്. പറവട്ടി വര്‍ക്കിപ്പിള്ളയുടേയും അന്നമ്മയുടേയും മകനാണ്‌ ഷെല്ലി. ജിനിയാണ്‌ ഭാര്യ. ഷെജിന്‍ , ബേസില്‍ എന്നിവര്‍ മക്കളാണ്‌. നായത്തോട് പഴയ ടാലന്റ് കോളേജിനു സമീപം താമസിക്കുന്ന എട്ടു സെന്റ് സ്ഥലവും വീടും വിറ്റ ഷെല്ലി പൊതിയക്കരയില്‍ വാങ്ങിയ സ്ഥലത്ത് വീടു വയ്ക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു. സമ്മാനമായി ലഭിക്കുന്ന തുക ഉപയോഗിച്ച് വീടു വയ്ക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ്‌ ഷെല്ലി. ചിക്കുന്‍ ഗുനിയ ബാധിച്ച് രണ്ടു കാലും തളര്‍ന്ന തോമസ് ലോട്ടറി വില്‍‌പനയിലൂടെയാണ്‌ ഉപജീവനം നടത്തുന്നത്. അങ്കമാലിയിലെ ഒരു ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന തോമസിന്‌ അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാതെ വന്നു. കമ്മീഷനായി കിട്ടുന്ന തുക ഉപയോഗിച്ച് മോട്ടോര്‍ ഘടിപ്പിച്ച ഒരു വാഹനം വാങ്ങാന്‍ കഴിയുമെന്ന സന്തോഷത്തിലാണ്‌ തോമസ്. ഇരുവര്‍ക്കും നായത്തോട് കലാ-സാംസ്കാരിക വേദിയുടെ അഭിനന്ദനങ്ങള്‍ .

Leave a Comment